ഇനി ഞാൻ നിന്നെ മറന്നുകൊള്ളട്ടെ ?

വീണ്ടും കാണുന്നമാത്രയിൽ അതിഗാഡമായി പിന്നെയും പ്രണയത്തിലാകാൻ!

– ബിനോ

ഉറക്കമില്ലാത്തവൻ്റെ കട്ടിലിലാണ് മറവികൾ ദാരുണമായി കൊലചെയ്യപ്പെടുന്നത്, പൊടുന്നുടനെയവൻ ഓർമ്മകളാൽ വേട്ടയാടപ്പെടാൻ തുടങ്ങുന്നു.

– ബിനോ

ഒറ്റക്കുള്ള ജീവിതം വല്ലാതെ വേദനപ്പിച്ചത് കൊണ്ടാവാം ദൈവം ഭൂമിയിൽ ക്രിസ്തുവായും കൃഷ്ണനായും, നീയായുമൊക്കെ പിന്നെയും പിന്നെയും അവതരിക്കുന്നത്.

ഒറ്റക്കായിപ്പോയവരുടെ ചങ്ങാതിയാകുക എന്നതല്ലാതെ വേറെയൊന്താണ് ദൈവനിയോഗം.

– ബിനോ

ഒഴിഞ്ഞ പച്ചകുപ്പി കാണുമ്പോൾ ഞാൻ ഓർക്കുന്നത് , വേരുകൾ പിറക്കാൻ ഞാൻ കാത്തിരുന്ന പച്ചയും മഞ്ഞയും കലർന്ന എൻ്റെ വള്ളിച്ചെടികളെയാണ്. അരികിലുള്ള നാല്മണിച്ചെടിയുടെ പൂക്കളെയാണ്.

ഓരോ പ്രഭാതങ്ങളിലും എൻ്റെ സ്വപ്ങ്ങൾക്ക് നീലച്ചിറകുകൾ തുന്നിത്തരാൻ അവ എന്നെയും കാത്ത് ഇപ്പോഴും ആ ജനരികിലുണ്ട്.

– ബിനോ

ഈ കോറോണകാലത്ത് ആരാധനാലയങ്ങൾ അടച്ചിട്ടപ്പോൾ, ആചാരങ്ങളെ മാറ്റിവെച്ചപ്പോൾ നാം നമ്മോട് തന്നെ പറയുന്നൊരു സത്യമുണ്ട്.

ദൈവങ്ങളേക്കാൾ മനുഷ്യർക്ക് ആവശ്യം മനുഷ്യരെത്തന്നെയാണെന്നുള്ള സത്യം. മറക്കാതെയിരിക്കട്ടെ നാം ഇനിയൊരിക്കലുമത്.

– ബിനോ

ഞാൻ പോകുമ്പോൾ ഒരു റാന്തൽ കെടാതെ ഉമ്മറത്ത് തൂക്കിയിടാം.

വൈകുന്നേരങ്ങളിൽ അത് കാണുമ്പോൾ നീ ഒറ്റക്കല്ലന്ന് ഓർത്ത്കൊള്ളുക.

– ബിനോ

ചുംബിക്കുമ്പോൾ ചിറകുകൾ മുളക്കുന്നതാണ് പ്രണയമെന്ന് ഞാൻ പറയുമ്പോൾ നിങ്ങളെന്നെ കളിയാക്കികൊൾക.

പക്ഷേ ഇത്രനാൾ പ്രണയിച്ചിട്ടും ചിറകുകൾ മുളക്കാത്ത നിങ്ങളെ ഓർത്താണ് എനിക്ക് വിഷമം.

– ബിനോ

ആളൊഴിഞ്ഞ നടപ്പാതകളും നിശബ്ദ്ധമായ കളിക്കളങ്ങളും തിരക്കില്ലാത്ത വീഥികളും ഈ കോറോണക്കാലത്ത് എന്നെ ഭയപ്പെടുത്തുന്നു.

പക്ഷേ അപ്പോൾത്തന്നെ എതിർവശത്തെ ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ നിന്ന് കുട്ടികളുടെ ആരവങ്ങൾ ഉയരുമ്പോൾ, എല്ലാ ആപത്തുകാലങ്ങളെപ്പോലെ ഈ കോറോണക്കാലവും നാം കീഴടക്കുമെന്ന് അവർ പറയുന്നുണ്ടെന്ന് തോന്നുന്നു.

പ്രീതിക്ഷയുടെ പുതുശബ്ദമാകുക നമ്മൾ പരസ്‌പരം.

– ബിനോ

നീ തന്ന മുറിവുകളിൽ പൂക്കൾ വിരിയുമ്പോഴും, നിന്റെ ഗന്ധമായിരിക്കും.

– ബിനോ